ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് എന്നും തങ്ങളുടേതായിരിക്കുമെന്ന് ഇറാൻ. ഹോർമുസ് കടലിടുക്കിനെ അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കുമെന്ന് പ്രസിഡന്‍റ് ട്രംപ് പറഞ്ഞതിനോടുള്ള പ്രതികരണമായിട്ടാണ് ഇറാൻ ഇക്കാര്യം വ്യക്തമാക്കിയത്.
“ഹോർമുസ് ഇറാന്‍റേതായിരുന്നു, ഇറാന്‍റേതാണ്, ഇറാന്‍റെതായിരിക്കും”- ഇറേനിയൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി കാസിം ഗരിബബാദി സോഷ്യൽ മീഡിയയിൽ കുറിച്ചു.
“ഇറാന്‍റെ ഉത്തരവു പ്രകാരമായിരിക്കും ഹോർമുസ് അടയ്ക്കുന്നതും തുറക്കുന്നതും. ഹോർമുസിനെ ഉടൻ അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കുമെന്നാണ് ട്രംപ് പറഞ്ഞത്. ട്വീറ്റിലൂടെയോ, വിമാനവാഹിനി ഉപയോഗിച്ച,ോ ഉത്തരവ് പുറപ്പെടുവിച്ചോ, തെരഞ്ഞെടുപ്പ് പ്രസംഗത്തിലൂടെയോ ഹോർമുസിനെ പിടിച്ചെടുക്കാനാവില്ല”. അമേരിക്ക മിഥ്യാഭ്രമം വെടിഞ്ഞ് പരാജയമെന്ന യാഥാർഥ്യം അംഗീകരിക്കാത്തിടത്തോളം ഹോർമുസിൽ ഇറാൻ നാവികഉപരോധം തുടരുമെന്ന് കാസിം ഗരിബബാദി കൂട്ടിച്ചേർത്തു.
ന്യൂയോർക്കിൽ ഒരു രാഷ്‌ട്രീയ പരിപാടിക്കിടെയാണ് ട്രംപ് ഹോർമുസിനെ അമേരിക്കയുടെ സ്വന്തമാക്കുമെന്ന് പറഞ്ഞത്. ഇറാനുമേലുള്ള വിജയം ഉടൻ പൂർത്തിയാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഇറാനെന്ന പൈശാചിക രാജ്യം അണ്വായുധം സന്തമാക്കുന്നതിലും നല്ലതാണ് അമേരിക്കക്കാർ ഇന്ധനത്തിനായി അല്പം കൂടുതൽ പണം മുടക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. യുദ്ധം മൂലം ഇന്ധനവില വർധിച്ചതിൽ അമേരിക്കൻ ജനതയ്ക്കുള്ള എതിർപ്പ് ശമിപ്പിക്കാനാണ് ട്രംപ് ഇതു പറഞ്ഞത്.
ഹോർമുസിന്‍റെ പൂർണ നിയന്ത്രണം അമേരിക്കയ്ക്കാണെന്ന് ട്രംപ് ബുധനാഴ്ച അവകാശപ്പെട്ടിരുന്നു. ട്രംപ് നുണ പറയുകയാണെന്നാണ് ഇറാൻ പ്രതികരിച്ചത്. ഇതിനുശേഷം ഹോർമുസിലൂടെ പോയ കപ്പലുകളെ ഇറാൻ ആക്രമിച്ചിരുന്നു.
ഗൾഫ് രാജ്യങ്ങളിൽനിന്ന് ലോകത്തിലേക്ക് എണ്ണയെത്തുന്ന സമുദ്രപാതയിൽ സ്ഥിതിചെയ്യുന്ന ഹോർമുസ് കടലിടുക്ക് മാസങ്ങളായി ഇറാൻ അടച്ചിരിക്കുകയാണ്.